Friday, February 5, 2010

വേലായുധന്‍!

പുക മണക്കുന്ന മുറിയില്‍
അമ്മയുടെ ചുമ മണക്കുന്നു
പായല്‍ പിടിച്ച ചുമരുകളില്‍
മഴ ഈറനൊടുക്കുന്നു.

ഇരുട്ടിന്‍റെ ആത്മാവിലെ വേലായുധന്‍
പിന്നിലുച്ചത്തില്‍ അലറുന്ന പോലെ
കുരുത്തം കെട്ടൊരു കറുത്ത നരിച്ചീറു
കാതിനു പിന്നില്‍ കൂകിപ്പറന്നു.

കോവണിപ്പടി കരയുന്നു, മാറാല വീണു
മാരണം!! പ്രാകിപ്പോയി പതിയെ,
പണത്തുട്ടുകള്‍ വാരി വിതറിയ പോലെ
മച്ചില്‍ വെളിച്ച വട്ടുകള്‍...

ചിതലരിച്ച കിനാവുകളുടെ
ഓലപ്പഴുതിലെ വെളിച്ചങ്ങളില്‍
ചിത്രം വരയ്ക്കുന്ന അമ്മയുടെ
ചുമ മണക്കുന്ന വെളുത്ത പുക!

ചെളികുത്തിക്കളയാത്ത, നഖം നീണ്ട
വിരലുകൊണ്ടു തറയിലെ പൊടിയില്‍
പാടുകള്‍ തീര്‍ത്തു മടുത്തു..
വിരല്‍തുമ്പിലിന്നും ചോര പൊടിഞ്ഞു!

കത്തിച്ച ബീടിപ്പുക പിന്നെയും നെഞ്ചില്‍
ആഞ്ഞുകുത്തി ചുമപ്പിച്ചു,പേടിച്ചു പൊങ്ങിയ
പൊടി പിന്നെയും പിന്നെയും, കണ്ണിലുറഞ്ഞ
നീരെന്നെ ഇരുട്ടിന്‍റെ മൂലയിലിട്ടു കൊന്നു..

താക്കോല്‍ പഴുതില്‍ കണ്ണു ചേര്‍ത്തു
വെള്ളമുണ്ടിലെന്‍ അമ്മയെ തേടുമ്പോള്‍
കാലിലെ വളയങ്ങളിരുളിലൊരു
പാമ്പായി പിന്നെയും വന്നെന്നെ പുണരുമ്പോള്‍

മച്ചിലെ ദ്വാരങ്ങളിലൂടെ പൊഴിയുന്ന
നാണയങ്ങള്‍ പെറുക്കി മടുക്കുമ്പോള്‍
അമ്മ ചുമയ്ക്കുമ്പോള്‍ അറിയാം...
ഞാനുമൊരു വേലായുധനെന്ന്...!!!

Wednesday, January 13, 2010

പ്രണയം

ദൂരെയെങ്ങൊ നനഞ്ഞ തലയണയില്‍
മുഖമമര്‍ത്തി തേങ്ങലടക്കുന്ന നിന്നെ,
അലമാരയിലെ ചിതലെടുത്ത പ്രണയലേഖനങ്ങളെ
നിന്‍റെ കവിളില്‍ തിണര്‍ത്ത
എന്‍റെ വിരല്‍പ്പാടുകളെ,
മറവിയുടെ ശവക്കുഴിയില്‍ പുതച്ച
നിന്‍റെ നനഞ്ഞ കണ്ണുകളെ,
കാതിലുരുകുന്ന നിന്‍റെ വിങ്ങലുകളെ,
എന്‍റെ  നെഞ്ചില്‍ ചാലിട്ടൊഴുകിയ
നിന്‍റെ വിയര്‍പ്പിനെ,
എനിക്കു നഷ്ടപ്പെടുന്ന നീയരികിലില്ലാത്ത
എന്‍റെ വരണ്ട ദിനരാത്രങ്ങളെ,
നെഞ്ചു കുത്തിപ്പഴുക്കുന്ന വേദനകളെ
നിഴല്‍ക്കുത്തുകുത്തി തളര്‍ന്ന
എന്‍റെ മോഹങ്ങളെ,
നിന്‍റെ അരക്കെട്ടുചുറ്റിപ്പിടിച്ചു
ഞാന്‍ നടന്നു തീര്‍ത്ത വഴിത്താരകളെ

ഒരു സാമ്പ്രാണിപ്പുകയില്‍ ഒടുക്കി
ഒരു ചെപ്പിനുള്ളിലൊതുക്കി
എള്ളുരുമ്മി നനച്ചു പൂവുചാര്‍ത്തി
പുറം തിരിഞ്ഞു നീറ്റിലിട്ടു
മുങ്ങിനീര്‍ന്നു ഈറനോടെ,


എന്നിട്ടും.....
ഞാനിന്നും എന്നും പ്രണയിക്കുന്നു
നനഞ്ഞ നാക്കിലയിലെ
കാക്ക കൊത്തിവലിക്കുന്ന
ചീഞ്ഞു തുടങ്ങിയ നിന്‍റെ ഹൃദയത്തിനെ.

Saturday, January 9, 2010

ചിത

ഒരിലയില്‍ കുത്തി മുള്ളൊടിഞ്ഞു
നാഭിച്ചുഴി മുതല്‍ മൂന്നടി
മുകളിലേക്കളന്നിരുമ്പാണി തറച്ചു
പാതാളത്തില്‍ പാമ്പു കയറി...

മാറാല തൊങ്ങുന്ന കാതുകളില്‍
നരിചീറുകള്‍ തലകീഴായ്
നീലച്ച ദേഹം നോക്കി അയാള്‍
വിഷം കേറിയതെന്ന്...

വിണ്ടു കീറിയ ചുണ്ടുകളില്‍ തേച്ച
ചായം നക്കിയ നാവിന്റെ  ആരുചി മനസ്സിന്-
കണ്ണിലൊരായിരം അമാവാസികള്‍
ഒന്നിച്ചു പൊട്ടിയൊലിച്ചു..

വഴിതെറ്റി വന്ന കാറ്റു പോലും
ഉമ്മറതിരിക്കാതെ വിളക്കണച്ചു
തിരിയേറ്റി വച്ചിട്ടും
കയ്യോണ്ടു മറച്ചിട്ടും

നേരമായെന്ന്, തൊടിയില്‍
വിറകുകള്‍ തൂര്‍ന്നു
വേണ്ടെന്നെത്ര അലറിയിട്ടും
അവരെന്നെ തീ കൂട്ടി കത്തിച്ചു!

Tuesday, January 5, 2010

അര്‍ബുദം

ആദ്യം അര്‍ബുദം ബാധിച്ചത് വിരലുകള്‍ക്കായിരുന്നു
വരച്ചു വരച്ചു വിരലുകളില്‍ വ്രണം പഴുത്തൊലിച്ചു.
വായിച്ചു തീര്‍ത്ത അക്ഷരങ്ങള്‍ ചിതലുകളായി
നരച്ച മുടിനാരുകള്‍ക്കിടയില്‍ പുറ്റു തീര്‍ത്തു..
കുടിയൊഴിഞ്ഞു പോയ കൂട്ടുകാരി അപ്പുറത്തെ തെരുവില്‍
വാടകയ്ക്കു മുറിയെടുത്തു...

ചുമച്ചു തുപ്പിയ കഫത്തില്‍ ചോര നൂലുകള്‍..
ചവിട്ടി നില്‍ക്കാന്‍ കൊടുത്ത ചെറുവിരലും
കൊതിയോടെ വളര്‍ത്തിയ മുടിക്കെട്ടും ഉതിര്‍ന്നു.
കാഴ്ച മൂടിയ കണ്ണുകളില്‍ പഴുപ്പ്...

മുകളില്‍ കറങ്ങുന്ന ഫാന്‍..
എപ്പൊഴൊ മുഖം വടിച്ചെറിഞ്ഞ
ഒരു മുറി ബ്ലെയ്ഡ് താഴെ..
വിധിക്കു കീഴടങ്ങണൊ? വിധിയെ കീഴ്പ്പെടുത്തണൊ?..

Thursday, December 31, 2009

പതിവ്രത

ആദ്യം തുട നനഞ്ഞ്‌ ഒഴുകിയ ചോര കണ്ട് കരഞ്ഞവള്...
നിന്റെ ചുണ്ടുരുമ്മി നുണക്കുഴി ചുവന്നവള്...
ഇന്നലെ മഴ നനഞ്ഞ മുടി കൊണ്ട് നിന്നെ നനച്ചവള്...
പാതിയടഞ്ഞ വാതിലിനിപ്പുറം മേല്‍ച്ചുണ്ട് വിയര്‍ത്ത് നിന്നവള്...

കയ്യിലൊരു  നിറച്ച ചഷകവുമായി...
നഖം കോറി തി ണ ര്‍ ത്ത നുണക്കുഴിയുമായി..
വിയര്‍പ്പുനനച്ച മുടിയിഴകളും....
ചോര പൊടിഞ്ഞ മേല്‍ച്ചുണ്ടുമായി വാതിലിനപ്പുറം....

പാതി വ്രത എന്നു ഞാനും.. പതിവ്രത എന്ന് അവളും...
ഇപ്പോ തുട നനഞ്ഞ്‌ രക്തം വരാറില്ലത്രേ..!!!!

ഹാപ്പി ന്യൂ ഇയര്‍....

ഒരിറക്ക്‌ കൂടി കുടിച്ച്
അയാള്‍ ആ കുപ്പി തറയിലെറിഞ്ഞു പൊട്ടിച്ചു...
കിടപ്പ് മുറിയുടെ പിന്‍ നിഴല്‍ പറ്റി ഇറങ്ങിപ്പോയത്..
ഒരിക്കലും കാണാന്‍ പാടില്ലാത്താതെന്ന്...
പിന്നെയും പിന്നെയും തൊണ്ടക്കുഴിയില്‍ വണ്ടിറുക്കിയപ്പോഴും..
പുതുവര്‍ഷത്തെ പ്രാകി പ്രാകി.....
അയാളും.... പടിയിറങ്ങി.......
ഒരു വിലാപം മാത്രം ബാക്കിയാക്കി....
ഹാപ്പി ന്യൂ ഇയര്‍....

Thursday, December 24, 2009

പ്രണയം...

ചോക്‍ളേറ്റ്‌ ഉരുക്കി
ഭംഗിയേറ്റി നിനക്കു തരാന്‍ സൂക്ഷിച്ച..
കടലാസ്‌ റോസില്‍ ഉറുമ്പ്‌ അരിച്ചു....

Wednesday, December 23, 2009

കാത്തിരിപ്പ്...

വിയര്‍പ്പ് നാറുന്ന...
ചെളിപുരണ്ട കാലുകളുമായി...
മടിക്കുതതില്‍ പണവുമായി...
ഒരു നിഴല്‍ വരുന്നതും കാത്ത്‌....
ഉമ്മറത്തൊരു മണ്ണെണ്ണ വിളക്ക്..

ഇടനാഴി...

ഇതൊരു ഇടനാഴി...
വെളുപ്പും കറുപ്പും വരകള്‍ നിറഞ്ഞ്
നിഴലുകള്ക്കിടയിലെ നിറം തിരഞ്ഞ്...
ഇളവെയിലിനെ നെഞ്ചിലെ നിറവാക്കി
കരിയിലകള്ക്കൊപ്പം ശയിക്കുന്ന ഒരു ഇടനാഴി...

പതിഞ്ഞുപോയ കാലടിപ്പാടുകളുടെ നേര്‍ത്ത വേദന മാത്രം...
പിന്നെ എവിടെയോകുപ്പിവളക്കിലുക്കം..
പദസരമിട്ട കാണാംകാലുകളുടെ ചലനങ്ങളിലൂടെ മാത്രം
കാലത്തിന്റെ സഞ്ചാരം മനസിലാക്കിയിരുന്ന നാളുകള്..
കാറ്റ് വന്നു പുതപ്പ് മാറ്റിയപ്പോള് ചൂളം കുത്തിപ്പോയ
കാറ്റാടിമരങ്ങളുമുണ്ടായിരുന്നു കൂട്ടിന്...

ഇതൊരു ഇടനാഴി..
എന്റെ സ്വര്‍ഗത്തിലേക്കുള്ള ഇടനാഴി..
മുഴുമിക്കാതെ പോയ ഒരു കവിതയുടെ
ശേഷിപ്പുകള്‍ പേറുന്നവള്
കറുത്ത നിഴലുകള്‍ പ്രാപിക്കാന്‍ വരുന്നതും കാത്ത്..
ചൂളം കുത്തുന്ന കാറ്റാടി മരങ്ങളെ കാവല്‍ നിര്‍ത്തി
കരിയിലകളെ പുതച്ച്...
നിലാവിലേക്ക് ഇറങ്ങാതെ......
ഈ ഇടനാഴി ഇനിയുമേത്രയോ.... കാലം.
ഇവിടിങ്ങനെ ചിതലരിച്ചിരിക്കും...
പാദസരങ്ങളും വളകളും കിലുങ്ങിയില്ലെങ്കിലും..
നിലാവ് വീണില്ലെങ്കിലും...............

Tuesday, December 22, 2009

സമരം

ഒരു മഴ പെയ്തു.
കുറേ കൂണുകള്‍ മുളച്ചു.
കുറേ തകരകളും
പിന്നെയും മഴ പെയ്തു
കുറേ കൂണുകള്‍ പിന്നെയും മുളച്ചു.
പിന്നെ പിന്നെ മഴ പെയ്യാതെയായി....
കാരണം സമരത്തിലാണത്രേ...
കൂണുകളോട്..............