നീ തൂവിക്കളഞ്ഞ സ്വപ്‌നങ്ങള്‍,
വിയര്‍ക്കാതെ ഉറങ്ങിയ രാവുകള്‍,
നനഞ്ഞ തലയണയുടെ ഈര്‍പ്പം,
മൌനത്തിനപ്പുറം തിങ്ങിപ്പോയ വാക്കുകള്‍,
നെഞ്ചിലെ പുകക്കെട്ടു ചുമച്ച ചോര,
പാതി മുറിഞ്ഞ സ്വപ്നങ്ങളുടെ നിലവിളി,
തുള്ളിയുറഞ്ഞു നാക്കു നീട്ടി പ്രാകിപ്പോയ
തീയാട്ടം കണ്ണില്‍ കുത്തി നിറച്ച ഇരുട്ട്...
തുപ്പലിറങ്ങാതെ പഴുത്ത തൊണ്ടക്കുഴി
കുത്തിപ്പിടിച്ചു പുലഭ്യം പറഞ്ഞ ചിന്തകള്‍
തലച്ചോറു നക്കി മേല്ലെയിഴഞ്ഞിറങ്ങിയ
ഒരായിരം വെളുത്ത ചിതലുകള്‍..
ചെവീക്കായമുരുട്ടി കൂട് മെനഞ്ഞ വണ്ടുകള്‍
പഴുത്ത കണ്ണിലെ നുളയ്ക്കുന്ന പുഴുക്കള്‍..
ആഞ്ഞു വലിക്കുമ്പോള്‍ തുള വീണ അറകളിലൂടെ
ഊളിയിട്ടിറങ്ങുന്ന മെല്ലിച്ച പ്രാണന്‍,
കൂട്ടിന്നുമ്മറത്തെ തെളിയാതെ കത്തുന്ന
കരിപിടിച്ചൊരു പാട്ട വിളക്ക്..
തുള്ളല്‍ കഴിഞ്ഞു നീ.. വിയര്‍ത്ത മുഖം
തുടയ്ക്കാതെ വന്നു കേറുമ്പോള്‍
ചിലപ്പോ ഈ ബാക്കിയുള്ളതെല്ലാം
ഒരു പഴമ്പായില്‍ വെള്ള പുതച്ചിരിക്കും..
കരയാതെ, കരിമഷി കലങ്ങാതെ
കത്തിയമര്‍ന്ന കരിക്കട്ടകള്‍ക്കിടയില്‍
പാതി വേവാതെ ബാക്കിയാവുന്ന
ചൂടാറാത്ത അസ്ഥി തിരയുക..
അത് നിന്‍റെ വിധി.. ഇതു എന്റെയും!
"എന്റെ നെഞ്ചിൽ കനം തൂങ്ങിയിരുന്നു
ReplyDeleteഅത്രയധികം മരണങ്ങൾ;
എനിക്കു ജന്മം നഷ്ടമായ ഈ യാത്രയിൽ
യാതൊന്നുമിളകിയില്ല,
എന്റെ തളർന്ന ഹൃദയമൊഴികെ
ഒന്നും."
---നെരൂദ-സ്വപ്നം കണ്ട തീവണ്ടികൾ
കൊള്ളാമല്ലോ ... നന്നായിട്ടുണ്ട്
ReplyDeletekalakki aliya...kalakki
ReplyDelete